മലയാള സിനിമയിൽ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച കൃഷ്ണൻകുട്ടി നായരെ കുറിച്ചുള്ള ഓർമ്മകളിലാണ് ഇപ്പോഴും കുടുംബം. മരിച്ചിട്ട് വർഷങ്ങളായെങ്കിലും ഇവരുടെയെല്ലാം ഓർമ്മകളിൽ ഇപ്പോഴും അദ്ദേഹം നിറഞ്ഞുനിൽക്കുന്നു. ഇടയ്ക്ക് ടിവിയിൽ വരുന്ന പഴയ സിനിമകളിലൂടെ അദ്ദേഹത്തെ വീണ്ടും വീണ്ടും കാണാനാകുന്നു. സിനിമയിൽ തമാശക്കാരൻ ആയിരുന്നു കൃഷ്ണൻകുട്ടി നായർ.
എന്നാൽ ജീവിതത്തിൽ അങ്ങനെയൊന്നും ആയിരുന്നില്ല എന്നാണ് മക്കളും ഭാര്യയുമൊക്കെ പറയുന്നത്. ചില ചിട്ടവട്ടങ്ങളും കൃത്യതയുമൊക്കെ അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു. കലയ്ക്ക് കണക്ക് പറയുന്ന ആളായിരുന്നില്ല കൃഷ്ണൻകുട്ടി നായർ. അതുകൊണ്ടുതന്നെ പലരും പണം കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. കുടുംബത്തിനുവേണ്ടി കാര്യമായി ഒന്നും ഉണ്ടാക്കിവയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ അതിലൊന്നും മക്കൾക്ക് യാതൊരു പരാതിയുമില്ല. അങ്ങനെയൊരു അച്ഛൻറെ മക്കളായി ജനിച്ചത് ഭാഗ്യമാണ് എന്നാണ് ഇവർ പറയുന്നത്.
പ്രമുഖ നടൻമാർ പലരും വീട്ടിൽ വന്നിട്ടുണ്ട്. തിക്കുറിശ്ശിയുമായൊക്കെ അടുത്ത ബന്ധം കൃഷ്ണൻകുട്ടി നായർക്ക് ഉണ്ടായിരുന്നു. അച്ഛൻറെ വഴിയെയാണ് മകന്റെയും യാത്ര. കാവാലത്തിന്റെ നാടക കളരിയിൽ കൃഷ്ണൻകുട്ടി നായർ തന്നെയാണ് മകനെ കൊണ്ടുവിട്ടത്. പിന്നെ അവിടെ നിരവധി നാടകങ്ങളിൽ പല രീതിയിൽ പ്രവർത്തിച്ചു. ഇപ്പോൾ സിനിമയിലും വേഷമിടുന്നു.
കൃഷ്ണൻകുട്ടി നായരുമായി നല്ല രൂപസാദൃശ്യമുള്ള മകനും അഭിനയ വഴിയിൽ വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം