നാടിനെ മുഴുവന്‍ ഞെട്ടിച്ച പറക്കും കള്ളനെ പോലീസ് വളരെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കുടുക്കിലാക്കയപ്പോള്‍ നാട്ടുകാരുടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞത്. തികച്ചും വ്യത്യസ്തനായിരുന്നു ഈ കള്ളന്‍. ആ കള്ളന്റെ കഥയും പോലീസിന്റെ അന്വേഷണത്തിന്റെ കഥയും ഇതാ.
പണമോ വിലകൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണമോ ഒന്നും ഈ കള്ളനെ ആകര്‍ഷിക്കുകയില്ല. സ്വര്‍ണം മാത്രമായിരന്നു ഈ കള്ളന്റെ ലക്ഷ്യം. നിരവധി മോഷണങ്ങള്‍ക്കുശേഷവും ഈ കള്ളനെക്കുറിച്ചു കാര്യമായ വിവരം കേരളാ പോലീസിനു ലഭിച്ചില്ല. പണക്കാരുടെ വീടുകളില്‍ പ്രത്യേക രീതിയിലായിരുന്നു കള്ളന്റെ മോഷണം. വീടുകളുടെ പൂട്ടുതകര്‍ത്തോ, ഓടുപൊളിച്ചോ അല്ല മോഷണം നടത്തുന്നത്. ജനലഴികള്‍ അറുത്തുമാറ്റിയോ അകത്തിയോ നുഴ്ന്നു വീടിനുള്ളില്‍ കടന്നു മോഷണം നടത്തുകയാണ് ഈ കള്ളന്റെ രീതി. ആളൊഴിഞ്ഞ വീടുകളിലായിരിക്കും കള്ളന്‍ മോഷണം നടത്തുക.
കള്ളനെ തിരിച്ചറിയുന്നു
ഏറെ മോഷണങ്ങള്‍ക്കു ശേഷമാണ് പോലീസിനു കള്ളനെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. അന്വേഷണത്തിനൊടുവില്‍ മോഷ്ടാവ് മലയാളിയാണെന്നു പോലീസ് ഉറപ്പിച്ചു. കാരണം സ്ഥലം പരിചയമുള്ള ആളെപോലെയാണ് മോഷ്ടാവ് മോഷണം നടത്തുന്നത്. ഹോട്ടലുകളെല്ലാം പോലീസ് അരിച്ചുപെറുക്കി. പക്ഷേ, കള്ളനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ജയിലില്‍ കടിക്കുന്ന കളളന്‍മാരെയും പുറത്തുള്ള കള്ളന്‍മാരെയും ചോദ്യം ചെയ്‌തെങ്കിലും മോഷ്ടാവിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം നടക്കുന്നതിനിടയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ദിവസേനയെന്നോണം മോഷണം നടക്കുന്നുണ്ടായിരുന്നു. കള്ളനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് പേട്ടയില്‍ ഒരു മോഷണം നടക്കുന്നത്്. പേട്ടയിലുള്ള വീട്ടിലെ സ്വര്‍ണം മുഴുവന്‍ മോഷ്ടിച്ചിരിക്കുന്നു. ആ ഭാഗത്തെ സി.സി. ടി.വി. ക്യാമറകള്‍ മുഴുവന്‍ പോലീസ് പരിശോധനയ്ക്കു വിധേയമാക്കി. സി.സി. ടി.വി. ദൃശ്യങ്ങളില്‍ ഒരാള്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന ദൃശ്യം പോലീസിനു ലഭിച്ചു. അയാളെ കണ്ടിട്ട്് ആ പ്രദേശത്തുള്ള ആളാണെന്നു പോലീസിന് തോന്നിയില്ല. ഓട്ടോറിക്ഷാ ഡ്രൈവറെ അേന്വഷിച്ച് കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ആളെക്കുറിച്ച് കൂടുതലായിട്ടൊന്നും അറിയാന്‍ കഴിഞ്ഞില്ലെങ്കിലും അയാളെ ഇറക്കിവിട്ട ഹോട്ടലില്‍ പോലീസുകാരെ എത്തിക്കാന്‍ ഓട്ടോറിക്ഷക്കാരനു കഴിഞ്ഞു.
തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ അന്വേഷണത്തില്‍ കള്ളന്റെ ആധാര്‍കാര്‍ഡിന്റെ കോപ്പി ലഭിച്ചു. സംപ്രീത ഉമാപ്രസാദ് എന്ന തെലുങ്കാനാ സ്വദേശിയുടെ അഡ്രസിലുള്ളതായിരുന്നു ആധാര്‍കാര്‍ഡ്. ആ അഡ്രസിന്റെ ചുവടുപിടിച്ച് തെലുങ്കാനയിലെത്തിയ പോലീസ് ഒരു ഉള്‍ഗ്രാമത്തില്‍ സംപ്രീത ഉമപ്രസാദിന്റെ വീടു കണ്ടെത്തി. അനേ്വഷണത്തില്‍ മോഷ്ടാവ് ഇയാള്‍ തന്നെയാണെന്നു പോലീസിനു മനസിലായി. ഇതേ രീതിയില്‍ തെലുങ്കാനയിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടായിരുന്നു. അവിടെ പത്തോളം കേസുകളില്‍ പ്രതിയാണ് 24 വയുള്ള സംപ്രീത്.
സംപ്രീതയുടെ ചരിത്രം
ഇയാളുടെ ചരിത്രം പരിശോധിച്ചപ്പോള്‍ രസകരങ്ങളായ വിവരങ്ങളാണ്് പോലീസിനു ലഭിച്ചത്. തെലുങ്കാനയിലെ ഒരു കര്‍ഷകന്റെ മകനായിരുന്നു സംപ്രീത ഉമപ്രസാദ്. ചെറുപ്പത്തിലേ തന്നെ അസാമാന്യ ബുദ്ധിശക്തി പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. അതേപോലെ സാഹസികനും. കണ്ണുകെട്ടി സൈക്കിളോടിക്കുക, കയറുകെട്ടി അതിനുമുകളിലൂടെ നടക്കുക, വലിയമലയുടെ മുകളില്‍ വലിഞ്ഞുകയറുക, അവിടെനിന്നു കല്ലുരുട്ടി തഴേക്കിടുക തുടങ്ങിയവ സംപ്രീത ഉമാപ്രസാദിന്റെ ചില രസങ്ങളായിരുന്നു. എങ്ങനെയെങ്കിലും പ്രശസ്തനാകണമെന്ന ആഗ്രഹം ഇയാള്‍ക്കുണ്ടായിരുന്നു. അന്വേഷണത്തില്‍ ഹിമാലയത്തില്‍ പലതവണ കയറാന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിനു വ്യക്തമായി. പലതവണ ശ്രമിച്ചെങ്കിലും ഹിമാലയം കയറ്റം പൂര്‍ണമായി വിജയിച്ചിരുന്നില്ല.
15-ാമത്തെ വയസില്‍ മോഷണം ആരംഭിച്ചതാണ് സംപ്രീത. പക്ഷേ ആദ്യമോഷണത്തില്‍തന്നെ പോലീസ് ഇവനെ കൈയോടെ പിടികൂടി. തുടര്‍ന്ന് ജുവനൈല്‍ഹോമിലായ സംപ്രീതയുടെ സ്വഭാവത്തിലൊന്നും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. എന്നാല്‍ അവിടുത്തെ ഡിവൈ.എസ്.പിക്ക് ഈ ചെറിയ കുട്ടിയില്‍ ഒരു അനുകമ്പ തോന്നി. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ സ്ഥിരതാമസമാക്കി സംപ്രതിത. പോലീസ് സ്‌റ്റേഷനില്‍ ചില്ലറപ്പണികളൊക്കെ ചെയ്തു ജീവിച്ച സംപ്രീത ഇതിനിടെ മോഷണകലയില്‍ വൈദഗ്ധ്യം നേടി. അഞ്ചുവര്‍ഷത്തിനുശേഷം പോലീസ്‌സ്‌റ്റേഷന്‍ ജീവിതത്തില്‍നിന്നു വിടപറയുന്നത് തികഞ്ഞ ഒരു മോഷ്ടാവായിട്ടാണ്.
മോഷണം കലയാക്കുന്നു
തന്നെ സ്‌നേഹിച്ച ഡിവൈ.എസ്.പിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു ആദ്യത്തെ മോഷണം. അവിടുന്നു സ്വര്‍ണം മോഷ്ടിച്ചുകൊണ്ട് അരങ്ങേറിയ ഉമാപ്രസാദ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. തെലുങ്കാനയില്‍തന്നെ പത്തോളം മോഷണം നടത്തി. പോലീസ് തന്നെ തിരയുന്നു എന്നു മനസിലാക്കിയ ഉമാപ്രസാദ് തെലുങ്കാനവിടാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ചു വിവരം ലഭിക്കുന്നത്. വാര്‍ത്തകള്‍ കണ്ട് തിരുവന്തപുരത്തെത്തിയ ഉമാപ്രസാദ് പത്മനാഭക്ഷേത്രത്തിനു സമീപമെത്തി. എന്നാല്‍ അവിടുത്ത സുരക്ഷാ സംവിധാനം കണ്ട് അപകടംമണത്ത ഇയാള്‍ നഗരം ചുറ്റുമ്പോഴാണ് നഗരത്തിലെ വലിയ വീടുകള്‍ ഇയാളുടെ ശ്രദ്ധയില്‍ പെട്ടത്.
ഒരു വീടു മോഷണത്തിനായി തെരഞ്ഞെടുത്താല്‍ മോഷണത്തിനായി ചില തയാറെടുപ്പുകള്‍ ഉമാപ്രസാദ് നടത്തും. 12 മണിയാകുമ്പോള്‍ ഓട്ടോയില്‍ മോഷ്ടിക്കാന്‍ കയറാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെത്തും. രാത്രി ഏഴുമണിക്കും ഈ വീട്ടിലെത്തും. വീട്ടില്‍ ആളുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. പിന്നീട് രാത്രയിലെത്തി മോഷ്ടിച്ചു കടന്നുകളയും. പോലീസ് പലവിധത്തില്‍ അന്വേഷിച്ചിട്ടും ഇയാളെ കണ്ടെത്താന്‍ കഴിയാത്തതിനു പിന്നിലും ആളുകളെ കാണാതെയുള്ള ഇയാളുടെ മോഷണരീതിതന്നെയായിരുന്നു. മോഷണമുതല്‍ കൈയിലെത്തിക്കഴിഞ്ഞാല്‍ ഇയാള്‍ വിമാനത്തില്‍ അപ്പോഴേ സ്ഥലംവിടും. പിന്നീട് തെലുങ്കാനയിലെത്തിയ ശേഷം ഈ സ്വര്‍ണം മുഴുവന്‍ പണയംവയ്ക്കുകയാണ് ഇയാളുടെ രീതി. സ്വര്‍ണം ഇയാള്‍ വില്‍ക്കാറില്ല എന്നതും ഇയാളുടെ പ്രത്യേകതയാണ്.
പണം തീരുമ്പോള്‍ വീണ്ടും കേരളത്തിലെത്തും. പേട്ടയിലെ മോഷണത്തിനുശേഷം വിമാനത്തിലാണ് ഇയാള്‍ തെലുങ്കാനയിലേക്കു പോയത്. എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ അടുത്തയാഴ്ച വീണ്ടും ഉമാപ്രസാദ് വരുമെന്നു പോലീസിനു മനസിലായി. വെളുപ്പിനെ അഞ്ചുമണിക്കു തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉമാപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെമയും പൊതുജനത്തേയും പറ്റിച്ചു നടന്ന കള്ളന്‍ അങ്ങനെ ഒടുവില്‍ പോലീസ് പിടിയിലായി.
ഉമാപ്രസാദ് മോഷണം നടത്തിയതും രസകരമായ ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. ഹിമാലത്തില്‍ കയറുക. അതിനുള്ള പണംസമ്പാദനമായിരുന്നു മോഷണത്തിലൂടെ ഇയാള്‍ ലക്ഷ്യമിട്ടത്.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ